തിരുവനന്തപുരം: ഐ.ജി. ടോമിന്‍ തച്ചങ്കരിക്കു തല്‍ക്കാലം നിയമനം നല്‍കേണ്ടതില്ലെന്നു മുഖ്യമന്ത്രി നിര്‍ദേശംനല്‍കി. സര്‍വീസില്‍ തിരിച്ചെടുത്ത തച്ചങ്കരിക്കു നിയമനം നല്‍കണമെന്നു നിര്‍ദേശിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍നിന്നെത്തിയ ഫയലിലാണു നിയമനം നല്‍കേണ്ടതില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയത്. പോലീസ് വകുപ്പില്‍ സുപ്രധാനമായ എട്ടു തസ്തികകളില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം നല്‍കണമെന്നായിരുന്നു ചീഫ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയത്. പോലീസ് ആസ്ഥാനത്തുനിന്നെത്തിയ സമ്മര്‍ദത്തെതുടര്‍ന്നായിരുന്നു ഇത്. സ്‌റ്റേറ്റ് െ്രെകം റെക്കോഡ്‌സ് ബ്യൂറോ, പോലീസ് ആധുനികവത്കരണം, സായുധ പോലീസ്, വിജിലന്‍സ്, െ്രെകംബ്രാഞ്ച്, പരിശീലന വിഭാഗം എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ചുമതലയുള്ള ഐ.ജിയായി ടോമിന്‍ തച്ചങ്കരിയെ നിയമിക്കണമെന്നായിരുന്നു ഫയലിലെ നിര്‍ദേശം.
പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത തച്ചങ്കരിക്കു മാസംതോറും 80,000 രൂപ ശമ്പളം ഇനത്തില്‍ ലഭിക്കുന്നുണ്ട്. ഇതു കണക്കിലെടുത്തു നിയമനം നല്‍കണമെന്നായിരുന്നു ചീഫ് സെക്രട്ടറിക്കു പോലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച ശിപാര്‍ശ. എന്നാല്‍ തീവ്രവാദബന്ധം ഉള്‍പ്പെടെയുളള ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന ഇദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള നിയമനം നല്‍കുന്നതു കൂടുതല്‍ വിവാദങ്ങള്‍ക്കു വഴിതെളിക്കുമെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച ഉപദേശം. തച്ചങ്കരിയെ തിരിച്ചെടുത്തതു സാങ്കേതികമായി ശരിയാണെങ്കിലും ധാര്‍മികമായി തെറ്റാണെന്ന നിഗമനത്തിലാണു സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുളളവര്‍ തച്ചങ്കരിക്കെതിരേ പരസ്യമായി ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഭരണപക്ഷത്തുനിന്ന് വി.എം. സുധീരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തച്ചങ്കരിയെ തിരിച്ചെടുത്തതിനെ ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ ഈ നിലപാടിനെ അനുകൂലിക്കാത്തത് സംസ്ഥാന സര്‍ക്കാരിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ