മലപ്പുറം: വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ചേര്‍ന്നുവന്ന ധന്യതയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനായി സംഗമിച്ച വിശ്വാസി ലക്ഷങ്ങള്‍ക്ക് സാഫല്യത്തിന്റെ നിറവ്. ഭീകരതക്കും മദ്യവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ കൂട്ടായ്മസമാപിച്ചു.
ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി സ്വലാത്ത് നഗറും പരിസരവും നിറഞ്ഞു നിന്ന വിശ്വാസ സാഗരം ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയിലുള്ള പരന്നൊഴുകിയ വിശ്വാസികള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ, അനുഭൂതി നിറഞ്ഞ മനസ്സുകളോടെ തിരിച്ചു പോയി.
വെള്ളിയാഴ്ച രാവിലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് പാഠത്തോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാല്‍ ജുമുഅ നിസ്കാരത്തിനു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില്‍ നിന്നുമെത്തിയവര്‍ വ്യാഴാഴ്ച തൊട്ടേ സ്വലാത്ത് നഗറില്‍ എത്തിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് ബദ്ര്‍ മൌലിദ് പാരായണം നടന്നു. അസര്‍ നിസ്കാര ശേഷം ബുര്‍ദ കാവ്യാലപനമായിരുന്നു.
പുണ്യമാസത്തിന്റെ ധന്യത ഓരോ വിശ്വാസിക്കും അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ലഭിക്കാന്‍ പാകത്തിലായിരുന്നു ക്രമീകരണങ്ങള്‍. സാധാരണക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രം നിര്‍വ്വഹക്കുന്ന അവ്വാബീന്‍, തസ്ബീഹ് നിസ്കാരങ്ങളും വിര്‍ദുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരുമയുടെ മാതൃകകളായി ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൌണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൌകര്യമുണ്ടായിരുന്നത്.
വിശ്വാസികളുടെ ഈ അപൂര്‍വ്വ വിരുന്നില്‍ ഒന്നിക്കാന്‍ ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ, ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്‍വ്വാനുഭവമായി.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കണ്‍വീനറുമായ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ 9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള്‍ തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പ്രാര്‍ത്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത്സ്വലാത്തിനും നസ്വീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്‍കി.
ആത്മാവിന്റെ ശുദ്ധീകരണം റംസാനിന്റെ സന്ദേശം - കാന്തപുരം
മലപ്പുറം: ആത്മാവിന്റെ ശുദ്ധീകരണമാണ് വിശുദ്ധ റംസാനിന്റെ ഏറ്റവും വലിയ സന്ദേശമെന്നും അതില്ലാത്ത ഏത് പുരോഗതിയും വ്യര്‍ത്ഥമാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന പ്രാര്‍ഥനാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മാവിന്റെ വിശുദ്ധിക്കനുസരിച്ചാണ് മനുഷ്യന്റെ ഉയര്‍ച്ച താഴ്ചകള്‍. ആത്മീയ ചൈതന്യവും ധാര്‍മികതയും പുലര്‍ത്തുന്ന സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവുമുണ്ടാകൂ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും ഇത്തരമൊരു സമൂഹം ആവശ്യമാണ്. ഇതിന്റെ അഭാവത്തില്‍ ഏത് രാജ്യവും സമൂഹവും അരാജകത്വത്തിലേക്ക് നീങ്ങുമെന്നും കാന്തപുരം പറഞ്ഞു.
വിശുദ്ധ റംസാനിലെ 27-ാം രാവില്‍ ലോകതലത്തില്‍ തന്നെ ഏറ്റവും വലിയ വിശ്വാസി കൂട്ടായ്മയൊരുക്കുന്നതിന് വേദിയൊരുക്കുന്ന ഇന്ത്യയുടെ മത സൗഹാര്‍ദ്ദവും കെട്ടുറപ്പും തന്നെ വിസ്മയിപ്പിക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്ത യു.എ.ഇ.യിലെ ശൈഖ് റാശിദ് അബ്ദുല്ല പറഞ്ഞു. ഈ ഐക്യത്തിന്റെയും പരസ്പര ധാരണയുടെയും ആശയാടിത്തറയ്ക്ക് ശക്തി പകരുന്നതിന് മുസ്‌ലിം സമൂഹം സജീവമായ ഇടപെടലുകള്‍ തുടര്‍ന്നും നടത്തണം. വംശീയമായും മതപരമായുമൊക്കെയുള്ള പ്രശ്‌നങ്ങളില്‍ കുഴയുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ വിജയം പാഠമാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരെയും ലഹരി വിപത്തിനെതിരെയുമുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ഥനാ സമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മാലി അംബാസിഡര്‍ ഉസ്മാന്‍ താന്‍ഡിയ, ശൈഖ് സുല്‍ത്താന്‍, ശൈഖ് അലി, ശൈഖ് സായിദ് (യുഎഇ) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഭീകരതക്കെതിരെയും ലഹരി വിപത്തിനെതിരെയുമുളള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ഏറ്റുചൊല്ലി. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരിക്കലും ഉപയോഗിക്കില്ലെന്ന നിശ്ചയവുമായാണ് ഭൂരിപക്ഷവും യുവാക്കള്‍ ഉള്‍ക്കൊന്ന ജനസാഗരം പിരിഞ്ഞു പോയത്. പാപമോചന പ്രാര്‍ത്ഥനക്കു മുന്നെയുള്ള ഉദ്ബോധനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വ്വഹിച്ചു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടുള്ള പ്രാര്‍ത്ഥനയും വിശ്വാസികള്‍ക്ക് അനിര്‍വചനീയമായ ആത്മീയ വിരുന്നായി.
കരുണയ്ക്കൊരു കാരണം സി.ഡിയും സ്നേഹ സാഗരത്തോട് എന്ന പേരിലുള്ള ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനാ സമ്മേളന സന്ദേശവും വേദിയില്‍ പുറത്തിറക്കി.എ. പി അബ്ദുല്‍ കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ എന്നിവര്‍ ഏറ്റു വാങ്ങി. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാസമ്മേളന പരിപാടികള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൌണ്ടുകളില്‍ ശബ്ദ, വെളിച്ച സൌകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനും വിവിധ ചാനലുകളില്‍ തല്‍സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൌകര്യമൊരുക്കിയിരിക്കുന്നു. സ്വലാത്ത് നഗറിലെത്തിയ വിശ്വാസികളെപ്പോലെ അവരും കുടുംബ സമേതം ഈ ആത്മീയ സംഗമത്തിലെ കണ്ണികളായി.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്ലിയാര്‍ എന്നിവര്‍ വിവിധ ദൂആകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, വയനാട് ഹസന്‍ മുസ്ലിയാര്‍, തരുവണ അബ്ദുല്ല മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിര തന്നെ പ്രാര്‍ത്ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ